ലൊട്ടുലൊടുക്ക്

Monday, December 18, 2006

ജയകൃഷ്ണന്‍ വധം: പ്രതികളെ വെറുതേ വിട്ടു


ഭാരതീയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.ടി.ജയകൃഷ്ണനെ ക്ലാസ്സ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ വച്ചു കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒന്നാം പ്രതി കണ്ണൂര്‍ ജില്ലയിലെ മൊകേരി അച്ചാരത്ത് പ്രദീപന്റെ വധശിക്ഷ വെട്ടിക്കുറച്ചു ജീവപര്യന്തം കഠിനതടവാക്കി.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു മുതല്‍ നാലുവരെ പ്രതികളായ കുഞ്ഞിപ്പുനത്തില്‍ സുന്ദരന്‍, നല്ലവീട്ടില്‍ ഷാജി, ചാത്തമ്പള്ളില്‍ ദിനേശന്‍, ആറാം പ്രതി കെ.കെ.അനില്‍കുമാര്‍ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു.

പ്രദീപനടക്കം അഞ്ചു പ്രതികള്‍ക്കും തലശേരി അഡിഷനള്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നതാണ്. ഈസ്റ്റ് മൊകേരി യു.പി.സ്കൂള്‍ അധ്യാപകന്‍ ജയകൃഷ്ണനെ 1999 ഡിസംബര്‍ ഒന്നിനു രാവിലെ 10.40-നു സ്കൂളില്‍ ക്ലാസെടുത്തു നില്‍ക്കെ അക്രമിസംഘം തലയ്ക്കടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ആറ്‌ ബി ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ വച്ചു ജയകൃഷ്ണനെ സി.പി.എം അനുഭാവികളായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണു കേസ്.

പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞ കുട്ടികളുടെ സാക്ഷി മൊഴിയാണു തെളിവായി സ്വീകരിച്ചത്. വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് അത്യപൂര്‍വ്വ കേസല്ല എന്നു ബോധ്യപ്പെട്ടതിനാലാണു ഒന്നാം പ്രതിക്ക് പരമാവധി ശിക്ഷ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നു വിധിയില്‍ ചൂണ്ടിക്കാണിച്ചു.

***
ഒന്നാം പ്രതി, കൊലപ്പെട്ടയാളിനെ പച്ചയ്ക്ക് വെട്ടിക്കൊല്ലുന്നത് കണ്ടവര്‍ ഒന്നും രണ്ടുമല്ല, ഒരു ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുമാണ്. ഇത്ര ചെറിയ പ്രായത്തില്‍ ഈ കുട്ടികളുടെ മനസ്സിനെ അപ്പാടെ തകര്‍ത്ത് ഭീതിയുടെ നിഴലുകള്‍ വിതച്ച ഈ കൊലപാതകം അത്യപൂര്‍വ്വ കേസല്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. സംഭവം നേരില്‍ കണ്ട കുട്ടികള്‍ ദിവസങ്ങളോളം ആരോടും സംസാരിക്കുക പോലും ചെയ്യാതെ അവരവരുടെ വീടുകളില്‍ എല്ലാവരേയും പേടിച്ച് കഴിയുകയായിരുന്നു എന്ന് നമ്മളെല്ലാം അറിഞ്ഞതാണ്. ഈ ഭീകരദൃശ്യം ഈ കുട്ടികളുടെ മനസ്സില്‍ നിന്നൊരിക്കലും പോകില്ലെന്നും അതവരുടെ വ്യക്തിത്വത്തിനെ വരെ വലിയൊരളവില്‍ ബാധിക്കുമെന്നും കുട്ടികളെ അടുത്തറിയാവുന്ന ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതുമാണ്. എന്നിട്ടും സുപ്രീം കോടതിക്ക് ഇതില്‍ അത്ര അപൂര്‍വ്വമായി ഒന്നും ഇതില്‍ കാണാനില്ലെന്നാണ് പറയുന്നത്. വടക്കേഇന്ത്യയിലെ കൂട്ടക്കുരുതികള്‍ കണ്ട് ശീലിച്ച സുപ്രീം കോടതിക്ക് ഇത് അപൂര്‍വ്വമായി തോന്നിക്കാണില്ല. അതു മനസ്സിലാക്കാം, പക്ഷെ ഒന്നാം പ്രതികള്‍ ഒഴികെയുള്ള മറ്റ് പ്രതികളെ വെറുതേ വിട്ടതിന്റെ ന്യായം?

അപ്പോള്‍ കോടതി പറയുന്നത് ഒന്നാം പ്രതി ഒറ്റയ്ക്കാണ്‌ ഈ കൊലപാതകം നടത്തിയെന്നതാണോ? മറ്റു പ്രതികള്‍ തങ്ങളുടെ അദ്ധ്യാപകനെ‍ വെട്ടിവെട്ടി കൊല്ലുന്നത് കണ്ട കുട്ടികള്‍ അന്ന് ഹാലൂസിനേഷനിലായിരുന്നോ ആവോ. ഇനി കുട്ടികള്‍ പറയുന്ന മൊഴി മുഖവിലയെക്കെടുക്കാനാവില്ലെന്നുണ്ടോ? അതൊക്കെ പോട്ടെ, ഈ പ്രതികളെ ശിക്ഷിച്ച സെഷന്‍ കോടതിയും ഹൈക്കോടതിയും അപ്പോള്‍ എന്ത് കണ്ടിട്ടാണ് ഇവരെ പീനല്‍ക്കോഡ് അന്നുവദിക്കുന്ന പരമാവധി ശിക്ഷ വിധിച്ചത്? ഈ കോടതികള്‍ക്ക് തെറ്റ് പറ്റിയതാണോ? അങ്ങിനെയെങ്കില്‍ വിധി ന്യായത്തില്‍ അത് പരാമര്‍ശിക്കേണ്ടതല്ലേ? ഇവര്‍ അഥവാ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തില്ലായിരുന്നെങ്കില്‍ ഇവരെ തൂക്കിക്കൊല്ലുമായിരുന്നില്ലേ? നിരപരാധികളായ ഈ മൂന്ന് പേരെ ശിക്ഷിച്ചെന്നത് ഭാരതീയ നിയമവ്യവസ്ഥയ്ക്ക് തന്നെ കളങ്കമാകുമായിരുന്നില്ലേ? അപ്പോള്‍ അതല്ല, വാദിച്ച വക്കീലന്മാരുടെ കഴിവു കൊണ്ടാണ് വിധി തന്നെ മാറിയതെന്ന് സുപ്രീം കോടതിയും മനസ്സിലാക്കുന്നെന്ന് വ്യക്തം. ഒരു സാധാരണക്കാരന്‍ പൌരന് ഇത് നല്‍കുന്ന സന്ദേശം എന്താണ്? നല്ലൊരു വക്കീലും, ഭാരിച്ച ഫീസായി കൊടുക്കാന്‍ സാമ്പത്തിക കഴിവും തനിക്ക് ഇല്ലെന്ന് വരികയും, അത് തന്റെ എതിര്‍കക്ഷിക്ക് ഉണ്ടാകുകയും ചെയ്താല്‍, ന്യാ‍യത്തിനായി‍ കോടതി വരെ പോയി സമയം മെനക്കെടുത്തേണ്ട എന്നതല്ലേ?

പാര്‍ലമെന്റ് ആക്രമണക്കേസില്‍ സാഹചര്യത്തെളിവുകളുടെ മാത്രം ബലത്തില്‍ അഫ്സലിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീം കോടതി തന്നെ ഇത്രയധികം തെളിവുകളുണ്ടായിട്ടും ഇവരെ വെറുതേ വിട്ടത് എന്നെ അദ്ഭുതപ്പെടുത്തുന്നു. ഈ കൊലപാതകത്തിനു സാക്ഷ്യം വഹിച്ചവരും, നേരിട്ടല്ലെങ്കിലും ഈ ഭീകരത അനുഭവിച്ചവരും നാളെ കോടതിയേയും നീതിവ്യവസ്ഥയേയും തള്ളിപ്പറഞ്ഞാല്‍ അത് ഈ വിധിയുടെ പരാജയമാണ്. ഈ നിഷ്ഠുരന്മാര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച് വിധി പ്രതീക്ഷിച്ചിരുന്നവര്‍ ഇനി നിയമം കയ്യിലെടുക്കാന്‍ പ്രേരിതരായാല്‍ അവരെ കുറ്റപ്പെടുത്താല്‍ പോലുമാവില്ല നമുക്ക്.

വാല്‍ക്ഷണം: വിധി അറിഞ്ഞ ഉടന്‍ എം.എല്‍.എമാരായ എം.പ്രകാശന്‍, പി.ജയരാജന്‍, സി.പി.എം നേതാവ് കെ.പി.സഹദേവന്‍ തുടങ്ങിയവര്‍ ജയിലിലെത്തി കുറ്റാരോപിതരുമായി (ഇവര്‍ അപ്പോഴേക്കും കുറ്റവിമുക്തരായി) സംസാരിച്ചെന്നു വാര്‍ത്ത. അടുത്ത ജോലി ഏല്‍പ്പിക്കാനായിരിക്കും.
posted by Sreejith K. at 10:59 AM

24 Comments:

ശ്രീക്കുട്ടാ, it happens only in India!
Blogger Kalesh Kumar, at Sun Dec 17, 02:25:00 PM GMT+5:30  
-------------------------------------------------------------
എന്താണ് മാഷേ ഇതിനെതിരെ ചെയ്യാവുന്നത്? നമ്മള്‍ ഇങ്ങനെ ചര്‍ച്ച ചെയ്യും. കുറെ കഴിയുമ്പോള്‍ എല്ലാരും മറക്കും. ആ കുഞ്ഞുങ്ങളുടെ മനസ്സില്‍ ഒരു മുറിവായി അത് കിടക്കും. പ്രതികരണശേഷി ശരിയായി ഉപയോഗിക്കാന്‍ അറിയാത്തവരാണ് അധികം, അതില്ലാത്തവരേക്കാളും..
--ഗുണ്ടൂസ്
Anonymous Anonymous, at Sun Dec 17, 03:57:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
നല്ല പോസ്റ്റ്. എന്റെ മനസ്സിലുള്ള ചോദ്യങ്ങള്‍ തന്നെ ഇവിടെ എഴുതിയത്. എന്ത് ചെയ്യാന്‍ കഴിയും. ഇന്ത്യയില്‍ ആകപ്പാടെ ബാക്കിയുണ്ടായിരുന്നത് ജുഡീഷ്യറിയാണ്.അതും.... :-(
Blogger Unknown, at Sun Dec 17, 04:22:00 PM GMT+5:30  
-------------------------------------------------------------
ഇപ്പോഴും കോടതിയെ ഇക്കാര്യത്തില്‍ കുറ്റം പറയണ്ട എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം ഇതിന്റെ പഴി മുഴുവന്‍ കോടതിയ്ക്കിരുന്നാല്‍ അതിന്റെ ഗുണവും കൊലയാളികളെ രക്ഷപെടുത്തിയ പാര്‍ട്ടിക്ക് തന്നെ.

പക്ഷേ ശ്രീജിത്തിന്റെ ചോദ്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍...

ക്ലാസ്സ് മുറിയിലെ കുട്ടികളെല്ലാം ആ കൊലപാതകം കണ്ടത് ക്ലാസ്സ് മുറിയില്‍ വെച്ചല്ലായിരുന്നോ. കോടതിയില്‍ അക്കാര്യം പറഞ്ഞവര്‍ എത്ര പേര്‍? അപ്പുറത്തെ ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകന്‍ പോലും കൂറുമാറി (കോടതി അയാളെ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു).

പക്ഷേ പ്രോസിക്യൂഷനില്‍ പാളിച്ചയും പോലീസന്വേഷണത്തില്‍ പാളിച്ചയും കണ്ടെത്തിയ കോടതിയ്ക്ക് ഒരു പുനര്‍ വിചാരണയ്ക്കോ മറ്റോ ഉത്തരവിടാമായിരുന്നു. രണ്ട് കോടതികള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ സുപ്രീം കോടതിയില്‍ ഊരിപ്പോരണമെങ്കില്‍ അസാമാന്യ കളികളൊക്കെ കളിക്കണം. പക്ഷേ എല്ലാം വരുതിക്കാക്കി എന്ന ആത്‌മവിശ്വാസം പാര്‍ട്ടിക്കുണ്ടായിരുന്നു എന്ന് തോന്നുന്നു.

ഇതിന്റെ ഏറ്റവും വലിയ ഗുണം രാഷ്ട്രീയ കൊലയാളികള്‍ക്ക് തന്നെ. കേരളത്തില്‍ അത് പ്രത്യേകിച്ചും സി.പി.എമ്മിന് (കോണ്‍‌ഗ്രസ്സിന്റെ രാഷ്ട്രീയ കൊലകള്‍ ഇപ്പോള്‍ പഴയതുപോലെ ഇല്ല എന്ന് തോന്നുന്നു-ബി.ജെ.പി ഈ അടുത്തകാലത്തൊന്നും ഒരു സീറ്റുപോലും വാങ്ങിയ്ക്കുകയുമില്ല). അവര്‍ക്കിനി ധൈര്യമായി ആരേയും വെട്ടാം കൊല്ലാം. അഞ്ചുകൊല്ലം ജയിലില്‍ കിടന്നാലും മലയാളികളുടെ പ്രത്യേകത കാരണം ഒരു പ്രാവശ്യം ഭരണം പോയാലും അടുത്ത പ്രാവശ്യം അവര്‍ അധികാരത്തില്‍ വരും, പുല്ലുപോലെ ഊരിപ്പോരുകയും ചെയ്യും. ഒരു കൊലയൊക്കെ കഴിഞ്ഞ് അഞ്ചുകൊല്ലം റെസ്റ്റെടുക്കുന്നത് നല്ലതല്ലേ, പൂര്‍വ്വാധികം വീര്യത്തോടെ പിന്നെയും വെട്ടാന്‍. പിന്നെ നാട്ടിലെ കോണ്‍ഗ്രസ്സിന്റെ പോക്കൊക്കെ കണ്ടിട്ട് മിക്കവാറും ബംഗാള്‍ പോലെ തുടര്‍ച്ചയായി ഭരിക്കാന്‍ ഒരവസരം കിട്ടിയാല്‍ പിന്നെ സംഗതി ബംഗാള്‍ തന്നെ. ചോദിക്കാനും എതിര്‍ക്കാനും എതിര്‍പക്ഷത്ത് ആരും തന്നെ കാണില്ല.

കോടതി വിധി എങ്ങിനെ കുക്ക് ചെയ്യാമെന്ന് ഇപ്പോള്‍ പിടികിട്ടിയില്ലേ.
Blogger myexperimentsandme, at Sun Dec 17, 04:43:00 PM GMT+5:30  
-------------------------------------------------------------
ശ്രീജീ,
കഴിഞ്ഞ ഇരുപതു കൊല്ലത്തിനുള്ളില്‍ നടന്ന കൊലകളും അവയുടെ കേസുകളും ഒന്ന് പരിശോധിക്കുക. കൊന്നവരും കൊല്ലപ്പെട്ടവരും (പാര്‍ട്ടികള്‍) ഒത്ത് എല്ലാ കേസും ദുര്‍ബലമാക്കും. ഇവിടേയും അതു തന്നെ സംഭവിച്ചു. ഈ കേസില്‍ സാക്ഷികളെ ദുര്‍ബലമാക്ക് -മറ്റേ കേസില്‍ നമ്മുടെ സാക്ഷികളെ ദുര്‍ബലമാക്കാം.

പിന്നെ കണ്ടു നിന്നവന്‍ കൂറുമാറിയില്ലെങ്കില്‍ അന്നു തന്നെ വീട്ടില്‍ കേറി വെട്ടും. വെട്ടോ നല്ലത് കൂറുമാറുന്നതോ നല്ലത്? ഇനി സാക്ഷി പറയുന്നത് ആര്‍ക്കുവേണ്ടിയാണ്? രണ്ടു പക്ഷവും മോശമില്ലല്ലോ?

കഴിഞ്ഞ കേസുകള്‍ എല്ലാം ഒന്ന് സറ്റഡി ചെയ്ത് നോക്കാമോ ശ്രീജീ? അത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം.. ശിക്ഷിച്ച കേസുകള്‍ എത്ര? രക്ഷപ്പെടാന്‍ ഉള്ള ഏക കാരണം കോടതിക്കുപുറത്ത് നടത്തിയ ധാരണകണാണ്. ഒരു പത്രവും ഇത് പ്രസിദ്ധീകരിക്കില്ല.

ബ്ലോഗ് അതിനുള്ളാ ഉപാധിയാക്കാം.
Blogger K.V Manikantan, at Sun Dec 17, 04:51:00 PM GMT+5:30  
-------------------------------------------------------------
ജയകൃഷ്ണന്‍ വധക്കേസില്‍ നാട്ടിലെ രണ്ട് കോടതികളിലും ബി.ജെ.പി പ്രഗത്ഭരായ വക്കീലന്മാരെ വെച്ച് വാദിച്ചു എന്നാണ് മംഗളം പറഞ്ഞത് (പതിനാറാം തീയതിയിലെ പത്രം). പക്ഷേ ആ രീതിയില്‍ അവര്‍ സുപ്രീം കോടതിയില്‍ നല്ലൊരു വക്കീലിനെ വെച്ചത് അവസാനം മാത്രമായിരുന്നത്രേ. അതില്‍ എന്തെങ്കിലും കോടതിയ്ക്ക് പുറത്തുള്ള കളികളുണ്ടോ എന്നറിയില്ല.

രണ്ട് കൂട്ടരും ഇത് തന്നെ ചെയ്യുന്നു എന്ന് പറയുമ്പോള്‍ പോയതാര്‍ക്ക്? ആ അമ്മയ്ക്കും ആ ഹീനകൃത്യം കണ്ടുകൊണ്ടിരുന്ന കുട്ടികള്‍ക്കും. ഇവിടെയും ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്ക് ഇതില്‍ മാത്രമായി നിന്ന് ചര്‍ച്ച ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
Blogger myexperimentsandme, at Sun Dec 17, 05:18:00 PM GMT+5:30  
-------------------------------------------------------------
ശ്രീജി.. നല്ല ലേഖനം. കണ്ണുതുറപ്പിക്കാന്‍ പറ്റുന്നവ. (അയ്യോ..നീതിദേവതയുടെ കണ്ണ്‌ വേണ്ടപ്പെട്ടവരാരോ കറുത്ത തുണി കൊണ്ട്‌ കെട്ടിയിരിക്കുകയല്ലേ..പിന്നെങ്ങനെ കണ്ണ്‌ തുറക്കും)..
ഇതെല്ലാം എഴുതി ഇനി കോടതി പുറകേ വരല്ലേ. (അലക്ഷ്യം, അലക്ഷ്യം,.. ഏത്‌)
കുറ്റവിമുക്തമായവര്‍ക്ക്‌ പൂചെണ്ടുകള്‍ക്കിടക്ക്‌ വടിവാളും സമ്മാനിക്കാം. വിജയം വരിച്ചു വന്നതല്ലേ..
കണ്‍മുന്നില്‍ ചോര ചിതറിയതു കണ്ട്‌ വിറങ്ങലിച്ച സ്കൂള്‍ കുട്ടികള്‍ നാളെ അവര്‍ വലുതാവുമ്പോള്‍ ഇതേ ആയുധം എടുക്കില്ലെന്ന്‌ പറയാന്‍ പറ്റുമോ.. നാളെ അവരും ആയുധം എടുക്കട്ടെ.. 'നമ്മുടെ' സംഘടനയില്‍ ഒരു അംഗത്വം കൊടുക്കാം. അംഗബലം കൂട്ടണ്ടേ. ബലേ ഭേഷ്‌..

കൃഷ്‌ |krish
Anonymous Anonymous, at Sun Dec 17, 05:25:00 PM GMT+5:30  
-------------------------------------------------------------
ശ്രീ, നന്നായി എഴുതിയിരിക്കുന്നു.
പക്ഷേ കോടതിയെ ശപിക്കാന്‍ വരട്ടെ എന്ന് വക്കാരിയെ പോലെ ഞാനും പറയുന്നു.
കോടതിയ്ക്ക് പത്രവാര്‍ത്ത നോക്കി വിധി പറയാനാവില്ലല്ലോ. അവിടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കെണ്ടത് വാദി ഭാഗം വക്കീലാണ്.
സുപ്രീം കോടതിയില്‍ വളരെ ജൂനിയര്‍ ആയ വക്കീലുമാരണ് ഹാജരായി കൊണ്ടിരുന്നത്. എന്തേ സീനിയര്‍ വക്കിലിനെ വയ്ക്കത്തത് എന്ന് കോടതി ചോദിച്ചപ്പോഴാണ് അവസാന ദിവസം ഒരു സീനിയര്‍ വക്കീല്‍ വന്നത്. അയാളും ഗവണ്മെന്റിനു വേണ്ടി പരുങ്ങുകയായിരുന്നു. ഇതും മാധ്യമങ്ങളില്‍ നമ്മള്‍ വായിക്കുന്നത് മാത്രം.
വക്കാരി, സുപ്രിം കോടതിയില്‍ വാദിയ്ക്ക് വേണ്ടി വാദിച്ചത് ഗവണ്മെന്റ് അതായത് കേരള സര്‍ക്കര്‍ വക്കീലല്ലേ?
Blogger ഡാലി, at Sun Dec 17, 05:33:00 PM GMT+5:30  
-------------------------------------------------------------
ഡാലീ, ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയ്ക്ക് വേണ്ടി വക്കീലിനെ വെച്ചത് ബി.ജെ.പി ആണെന്നാണ് മംഗളം എഴുതിയിരിക്കുന്നത്. ആ വക്കീലിന്റെ കാര്യമാണെന്ന് തോന്നുന്നു (16 ഡിസംബറിലെ മംഗളം നോക്കിയാല്‍ വിശദമായുണ്ട്).

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മൊത്തത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ചിലപ്പോള്‍ പാര്‍ട്ടിക്കിഷ്ടമായിരിക്കും. കാരണം കൊന്നവരും കൊല്ലപ്പെട്ടവരും എല്ലാ പാര്‍ട്ടികളിലുമുണ്ട്. പാപക്കറ വീതിച്ച് പോകും. ഒത്തുതീര്‍പ്പുകള്‍ എല്ലാ കൂട്ടരും നടത്തിയിട്ടുണ്ട്. അതുകോണ്ട് അതിനെപ്പറ്റി പറഞ്ഞാലും അങ്ങോട്ടുമിങ്ങോട്ടും എല്ലാവര്‍ക്കും ചൂണ്ടിക്കാണിക്കാം.

പക്ഷേ വാദിക്കുവേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ എങ്ങിനെ ഈ കേസില്‍ (ഈ കേസിനെ മാത്രമായി ഫോക്കസ് ചെയ്തുകൊണ്ട്) പ്രോസിക്യൂഷന്‍ നടപടികള്‍ അപഹാസ്യമാക്കി, കേസന്വേഷിക്കേണ്ട പോലീസ് എങ്ങിനെ അവരുടെ നടപടികള്‍ അപഹാസ്യമാക്കി, എങ്ങിനെ തൊട്ടപ്പുറത്തെ ക്ലാസ്സ് റൂമില്‍ നിന്ന അദ്ധ്യാപകന്‍ പോലും കൂറുമാറി (അദ്ദേഹം ആദ്യം വാദിഭാഗമായിരുന്നു എന്ന് എവിടെയോ വായിച്ചെന്ന് തോന്നുന്നു-ഉറപ്പില്ല), എങ്ങിനെ ചില കുട്ടികള്‍ പോലും കൂറുമാറി (ശരിക്കറിയില്ല, പണ്ടെങ്ങോ വായിച്ചത്), രണ്ട് കോടതികള്‍ യാതൊരു സംശയവിമില്ലാതെ കൊലയാളികള്‍ എന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ എങ്ങിനെ സുപ്രീം കോടതിയില്‍ ഊരിപ്പോന്നു (മാറ്റം ഭരണമാറ്റം മാത്രം) എന്നൊക്കെയുള്ള കാര്യങ്ങള്‍ മാത്രമായി ചര്‍ച്ച ചെയ്യാന്‍ ചിലപ്പോള്‍ സി.പി. എമ്മിനും വലിയ താത്പര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം അധികാരത്തിലിരിക്കുന്നവര്‍ കോടതി വിധികളേയും പ്രോസിക്യൂഷന്‍ നടപടികളെയുമൊക്കെ സ്വാധീനിക്കുന്നതിനെതിരെ നമ്മളെ എപ്പോഴും ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നവരാണിവര്‍.

മംഗളം ചോദിച്ചതുപോലെ ഇവരല്ലെങ്കില്‍ ഇനി ആര് ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നു എന്നുള്ളതിനും ഉത്തരം നല്‍‌കേണ്ടത് സര്‍ക്കാര്‍ (പാര്‍ട്ടി) തന്നെ.
Blogger myexperimentsandme, at Sun Dec 17, 05:46:00 PM GMT+5:30  
-------------------------------------------------------------
അതേ അമ്മയ്ക്ക് വേണ്ടിയുള്ള വക്കീലാണ് ബിജെപിയുടെ. പക്ഷേ വാദിക്കേണ്ടത് സര്‍ക്കാര്‍ വക്കില്‍ എന്ന പ്രോസിക്യൂട്ടര്‍ അല്ലെ? അതായത് ഈ പാര്‍ട്ടീടെ വക്കില്‍. ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍?

ആരു ജയകൃഷണന്‍ മാസ്റ്ററെ കൊന്നൂന്നൊ? അതെന്തു ചോദ്യം മാഷേ, അങ്ങേര് ഇക്കണ്ട കുഞ്ഞേ കുട്ടോള്‍ടെ മുന്നില്‍ വച്ച് സ്വയം വെട്ടിചാവല്ലയിരുന്നോ. നിലവിളി കേട്ട് വെട്ടുകത്തി പിടിച്ച് മാറ്റാന്‍ ചെന്നോരെ അന്നത്തെ ഗവണ്മെന്റ് പ്രതികളാക്കുകയയിരുന്നു. കുട്ടികളുടെ മുന്നില്‍ വച്ച് ഈ നീച കൃത്യം ചെയ്യാന്‍ തയ്യാറായ മാസ്റ്ററെ ഒന്നൂറ്റെ തൂക്കി കൊല്ലുകയാണ് വേണ്ടത്. ഹും ഈ വക്കാരിക്കെന്തറിയാം?
Blogger ഡാലി, at Sun Dec 17, 05:59:00 PM GMT+5:30  
-------------------------------------------------------------
മാധ്യമങ്ങള്‍ അതിനെതിരായി ഒന്നും പറയുന്നില്ല എന്നാതാണ് വല്ലാത്ത വിഷമം.എല്ലാരും അതു ആഘോഷിക്കുന്നു.വിഷമം തോന്നി.
Blogger കരീം മാഷ്‌, at Sun Dec 17, 11:11:00 PM GMT+5:30  
-------------------------------------------------------------
ശ്രീജിത്തേ,
കഴിഞ്ഞ വര്‍ഷം ബാന്‍‍ഗ്ലൂരിലെ രാമനാഥനെ യൂ.പി യില്‍ വധിച്ച പെ‍ട്‍റോള്‍ മാഫിയ‍‍യ്ക്കു പോലും പാഠമാകാന്‍ പോകുന്നു ഈ വിധി.
എന്‍റെ നാട്ടിലിങ്ങനൊന്നും നടക്കില്ല എന്നു പൊങ്ങച്ച ഭാണ്ടത്തില്‍ സാക്ഷരത എന്നു് വലിയ ഫോണ്ടില്‍ എഴുതിവച്ച സഞ്ചിയൊക്ക്കെ ഞാന്‍ വലിച്ചെറിയുന്നു സൂഹൃത്തേ.
Blogger വേണു venu, at Sun Dec 17, 11:45:00 PM GMT+5:30  
-------------------------------------------------------------
കഷ്ടം. നമുടെ ഷകീന വകീല്‍ എന്തു പറയുന്നു,ഏന്ത്കിലും നിയമപരമായി ചെയ്യാന്‍ കഴിയ്യുമൊ?
നമ്മുടെ മാധ്യമങ്ങല്‍കെതുപറ്റി?
Blogger Aneshi, at Mon Dec 18, 08:04:00 AM GMT+5:30  
-------------------------------------------------------------
ഇപ്പോഴാണ് ഒരു തമാശ ഓര്‍മ്മ വന്നത്.

“വാദി പ്രതിയായോ” എന്നൊരു പ്രയോഗം നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ഇനി അതു തിരുത്തേണ്ടി വരും. കുറേ നാളുകളായി കാണുന്നത് ഒരു മാതിരി പ്രതികളൊക്കെ രക്ഷപ്പെടുന്നു, വാദിയുടെ കാര്യം അതോഗതി.

ഡാലിയോടും വക്കാരിയോടും യോജിക്കുന്നു. സുപ്രീം കോടതി മാത്രമല്ല ഇവിടെ കുറ്റക്കാര്‍. കുറ്റക്കാര്‍ താഴേത്തട്ടില്‍ നിന്ന് തുടങ്ങുന്നു. അന്യന്‍ എന്ന സിനിമയില്‍ സ്വന്തം മകളുടെ മരണത്തിനു ഉത്തരവാദികള്‍ എന്ന് നെടുമുടി വേണു പറയുന്നതുപോലെയുള്ള ഒരു കൂറ്റന്‍ ലിസ്റ്റ് ഒന്ന് ഇവിടേയും വേണ്ടി വരും. എന്തു കാര്യം എന്നിട്ടും!

മനസാക്ഷി എന്നൊന്ന് മരിച്ചു തുടങ്ങിയോ എന്ന് ഭയക്കേണ്ടി ഇരിക്കുന്നു. ഒരു സാംസ്കാരിക നായകനും ഇതിനെക്കുറിച്ച് പ്രതികരിച്ച് കണ്ടില്ല. കൊല്ലപ്പെട്ട ആളുടെ പാര്‍ട്ടിയും, മറ്റുള്ള പാര്‍ട്ടികളും (പ്രതിപക്ഷം അടക്കം) ടി.വി.യില്‍ ക്രിക്കറ്റ് കാണുന്ന തിരക്കിലാണോ എന്തോ. വിട്ടയച്ച പ്രതികള്‍ക്കെങ്കിലും കാലം കുറ്റബോധം തോന്നിക്കുമോ എന്നതും ചിന്ത്യം.
Blogger Sreejith K., at Mon Dec 18, 01:25:00 PM GMT+5:30  
-------------------------------------------------------------
യാതൊരു വിഷമവും തോന്നേണ്ട കാര്യമില്ല.
ഇനി നാളേറെ ചെല്ലുമ്പോള്‍ ഇതിലൊരാള്‍ എം.എല്‍.എ ആയി വരാനും മതി.
ശ്രീജിത്തെ പോസ്റ്റിലെ ആക്ഷേപഹാസ്യം ഉഗ്രന്‍!

പക്ഷേ ജുഡീഷ്യറിയെ കുറ്റം പറയരുതെന്നാണ് എന്റെ അഭിപ്രായം. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്‍പിലിട്ട് വെട്ടി എന്നൊക്കെ ചിന്തിച്ച്, വേറൊന്നും നോക്കാതെ വിധി പറയാന്‍ അവര്‍ക്കാവില്ല.
വെറുതെ വിട്ടവര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടു എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത് എന്നാണ് ഓര്‍മ.
കുറ്റവാളികള്‍ക്കുവേണ്ടി ജത്‌മലാനി സാറല്ല്യോ വാദിച്ചത്? ഊരിപ്പോന്നതില്‍ എന്തത്ഭുതം?
മുന്നില്‍ നിരത്തുന്ന തെളിവുകള്‍ വച്ചേ കോടതി വിധി പറയൂ.കീഴ്കോടതി ഉത്തരവുകള്‍ മേല്‍‌ക്കോടതി വിധിയെ സ്വാധീനിക്കുമോ?

ജുഡീഷ്യറിയുടെ നിഷ്പക്ഷതയാണ് എനിക്ക് വ്യക്തമായത്.
എത്ര സെന്‍‌സിറ്റീവ്/കോണ്‍‌ട്രവേഷ്യല്‍ കേസായാലും കോടതിയില്‍ വാദിക്കുന്നതു പോലെയിരിക്കും വിധി എന്ന്.
അങ്ങനെയല്ലേ വേണ്ടത്?

തൂക്കിക്കൊല്ലല്‍ ജീവപര്യന്തമാക്കിയതും ശരി.പരോളിലിറങ്ങി നാട്ടിലെത്താന്‍ ചിലര്‍ കാത്തിരിക്കുന്നുണ്ടാകും, വടിവാളുമായി. ;-)
അത്ര പേടി വരുമോ, തൂക്കിക്കൊല്ല്ലാന്‍ വിധിച്ചാല്‍ ?
Blogger അരവിന്ദ് :: aravind, at Mon Dec 18, 01:26:00 PM GMT+5:30  
-------------------------------------------------------------
അരവിന്ദ്, ശരിയാണ്. വക്കീലിന്റെ മിടുക്കുപോലിരിക്കും കേസിന്റെ ഫലം. നല്ലൊരു വക്കീലും, ഫീസായി കൊടുക്കാന്‍ ആവോളം കാശും ഇല്ലെങ്കില്‍ ഇനി കേസിനു പോകേണ്ടെന്ന് സാരം. വരികള്‍ക്കിടയില്‍ വായിച്ചാല്‍ “നിനക്കു നീ മാത്രം, ന്യായം വേണമെങ്കില്‍ നിയമം കൈയ്യിലെടുത്തോളൂ” എന്നും വായിക്കാം. ഈ രാജ്യത്തിന്റെ ഗതി എങ്ങോട്ടാണാ‍വോ :(
Blogger Sreejith K., at Mon Dec 18, 01:32:00 PM GMT+5:30  
-------------------------------------------------------------
അരവിന്ദ് പറഞ്ഞതാണ് കാര്യം. പക്ഷേ വേറൊരു കാര്യം കൂടെയില്ലേ. ഇത്തരം കേസുകളില്‍ തെളിവിന്റെ അഭാവത്താലോ, അല്ലെങ്കില്‍ യഥാ‍ാര്‍ത്ത പ്രതി അല്ലെന്നു കണ്ടെത്തിയാലോ പ്രതികളെന്നാരോപിക്കുന്നവരെ വെറുതെ വിട്ടാല്‍ ആ കേസിന്റെ ഫയല്‍ അവിടെ ക്ലോസ് ആവും. പക്ഷേ അപ്പോഴും അങ്ങിനെ ഒരു ക്രൂര കൃത്യം നടന്നു എന്നത് ഇല്ലാതാവുന്നില്ലല്ലോ. അപ്പോള്‍ യഥാര്‍ത്ത പ്രതികളെ കണ്ടുപിടിക്കാനോ അല്ലെങ്കില്‍ കൂടുതല്‍ കാര്യക്ഷമമായി അന്വേഷണം നടത്താനോ ഉള്ള ഒരു സംവിധാനം കൂടെ ഉണ്ടാവേണ്ടേ?
Blogger magnifier, at Mon Dec 18, 01:37:00 PM GMT+5:30  
-------------------------------------------------------------
ഇന്നലെ വേറാരോ തുടങ്ങിയ ത്രെഡില്‍ ഞാന്‍ പറഞ്ഞതാണ്‌, കോടതി നിയമവ്യവഹാരമേ നടത്തു. ന്യായം നല്‍കാന്‍ സമൂഹത്തിനേ കഴിയൂ. എത്‌ സമൂഹത്തിലാണ്‌ കൊല നടന്നത്‌? അരാണ്‌ ആ സമൂഹത്തിന്റെ നേതാക്കള്‍? ആരാണാ സമൂഹത്തെ ഭരിക്കുന്നത്‌? ആരാണവരെ തീരുമാനിക്കുന്നത്‌? അരാണ്‌ അവരെ സ്വാധീനിക്കുന്ന ജനം? ന്യായം കിട്ടുമോ ഇല്ലയോ എന്നത്‌ അതിനെ മാത്രം ആശ്രയിച്ചാണ്‌.

ജനങ്ങള്‍ അവനവനിലേക്ക്‌ ചുരുങ്ങിയവരാണ്‌. ഞാനടക്കം ആരും ഒരു കൊലപാതകം കണ്ടാല്‍ ധൈര്യപൂര്‍വ്വം ഞാന്‍ സാക്ഷി എന്നു പറയില്ല, പോലീസ്‌ എന്നെ പിടിച്ചു സാക്ഷി ചേര്‍ത്താലേ പോകൂ. മഹസ്സറെഴുതാന്‍ നേരം റൈറ്ററാലോചിക്കുന്നത്‌ പീനല്‍ കോഡിലെ ഉപവകുപ്പുകളുടെ സാദ്ധ്യതകളെക്കൂറിച്ചല്ല, തൊപ്പി നാളെ കാണുമോ എന്നും ആരുടെ ഭാഗത്തുനിന്ന് ആദായം കിട്ടും എന്നാണ്‌. തെളിവെടുപ്പും കുറ്റം സമര്‍പ്പിക്കലും എല്ലാം അങ്ങനെ തന്നെ.

ജനത്തിന്റെ പ്രതിനിധിയാണ്‌ ജനനേതാവ്‌. വളരെ സാമൂഹ്യ പ്രതിപത്തിയുണ്ടായിരുന്ന ജനങ്ങളെ നയിക്കാന്‍ മരിയാര്‍പൂതമെന്ന സര്‍ക്കാര്‍ ഗൂണ്ടയെ എടുത്തിട്ടിടിച്ച്‌ ഓടയില്‍ താഴ്ത്തിൊ സ്ലാബിട്ട്‌ മൂടിയ ശ്രീകണ്ഠന്‍ ചേട്ടന്‍ ഉണ്ടായിരുന്നു. ഒരു അണിയാളനേയും വിട്ടിട്ട്‌ പുരക്കകത്തൊളിച്ചിരുന്നല്ല അത്‌ ചെയ്തത്‌. ഒളിച്ചിരുന്നു അഭിപ്രായം പറയല്‍ മാത്രം നടത്തുന്ന
നമ്മളെ നയിക്കാന്‍ വെട്ടുകൊണ്ട്‌ ആശുപത്രിയില്‍ കിടക്കുന്നവന്റെ മുന്നില്‍ പോലീസകമ്പടിയോടെ നിന്ന് വാചകം ഫിറ്റ്‌ ചെയ്യുന്ന പിണം ചേട്ടനും. ജനങ്ങളര്‍ഹിക്കുന്ന നേതാവിനെ അവര്‍ക്ക്‌ കിട്ടുമെന്ന് പറയുന്നത്‌ ഇതിനല്ലേ.

ബി ജെ പി വച്ച വാദിഭാഗം വക്കീലിന്റെ ബലക്കുറവും കാരണമായി കണ്ടുകൂടാ. കൊലക്കേസുകളിലെ വാദി മരിച്ചവന്റെ അമ്മയോ ഭാര്യയോ പാര്‍ട്ടിയോ അല്ല. യൂണിയന്‍ ഓഫ്‌ ഇന്‍ഡ്യ ആണ്‌. ജനങ്ങളുടെ ജീവന്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും അത്‌ അപഹരിക്കപ്പെടാതെ ഇരിക്കാന്‍ അവര്‍ ഉത്തരവാദികള്‍ ആണെന്നുമുള്ള തത്വത്തില്‍ അധിഷ്ടിതം അത്‌.

ചുരുക്കിപ്പറഞ്ഞാല്‍ കൊള്ളരുതാത്ത നമ്മളുടെ തലവര. കോടതി എന്തു ചെയ്യാന്‍?
Blogger ദേവന്‍, at Mon Dec 18, 02:07:00 PM GMT+5:30  
-------------------------------------------------------------
ജെസ്സിക്കാ ലാല്‍ വധക്കേസില്‍ മനു ശര്‍മ്മ കുറ്റവാളിയാണെന്നു കണ്ടെത്തി. ജയകൃഷ്ണന്‍ കേസില്‍ മകന്‍ വിജയിച്ചപ്പോള്‍ ജെസ്സിക്കാ കേസില്‍ അച്ഛന്‍ മത്‌ലാനി തോറ്റു
ഇതു ഹൈക്കോടതി വിധി മാത്രം; സുപ്രീം കോടതിയില്‍ ചെല്ലുമ്പോള്‍ ജെസ്സിക്കാ അത്മഹത്യ ചെയ്തതാണെന്നു വന്നേക്കാം
Blogger Siju | സിജു, at Mon Dec 18, 03:12:00 PM GMT+5:30  
-------------------------------------------------------------
സുഹൃത്തുക്കളെ , ഇതൊക്കെ നമ്മള്‍ എത്ര കണ്ടു എത്ര കേട്ടു യേശു പണ്ടേ പറഞ്ഞു വാളെടുത്തവന്‍ വാളാല്‍ ഈ പ്രതികല്‍ യഥാര്‍ഥത്തില്‍ കുട്ടം ചെയ്തിട്ടുണ്ടേങ്കില്‍ ദൈവം അവരെ ശിക്ഷിക്കും അതു ജീവ പര്യന്തമോ വധശിക്ഷയോ ഒന്നുമായിട്ടായിരിക്കില്ല ഇവയറ്റ്‌ എത്രഗുണ്ടാകള്‍ അങ്ങോട്ടും ഇങ്ങോട്ടൂം വെട്ടി ചാകുന്നു ഈ പ്രതികള്‍ മിക്കവാറും ആര്‍ എസ്സു എസ്സുകാരാല്‍ തന്നെ കൊല്ലപ്പെടും നമ്മള്‍ വറി ചെയ്യണ്ട രണ്ടൂ ഹര്‍ത്താല്‍ സഹിക്കണം അത്രയേ ഉള്ളു
കോടതി വെറും സ്കൂള്‍ കുട്ടികള്‍ പറയുന്നതു കേട്ടു വധ ശീക്ഷ ഒക്കെ കൊടുക്കാന്‍ തുടങ്ങിയാല്‍ എവിടെ അവസാനിക്കും എനിക്കു പറയാനുള്ളത്‌ മീഡിയാ ആവശ്യമില്ലാതെ നിയമത്തിലും അതിന്റെ വഴിയിലും ഇടപെടാത്തതാണു നല്ലത്‌
നമ്പി നാരായണനും നമ്മള്‍ കുറെക്കാലം വധ ശീക്ഷ വിധിച്ചിരുന്നു റഷ്യന്‍ റോക്കറ്റു പൊളിച്ചു മനസ്സിലാക്കി ക്രയോജനിക്ക്‌ റോക്കട്ട്‌ ഉണ്ടാക്കിയ തലയെ നമ്മള്‍ അപമാനിച്ചുപിന്നെ പുള്ളി കാര്യമായി ഒന്നും ചെയ്തിട്ടില്ല
ഒരു സ്ത്രീ എന്നെ ബസില്‍ വച്ചു അപ്മാനിച്ചു എന്നു നമ്മളില്‍ ആരെ കുറിച്ചെങ്കിലും പറഞ്ഞാല്‍ നമ്മള്‍ ആ ബസില്‍ പോയില്ലെങ്കില്‍ പോലും അകത്താകും കുടുംബ ബന്ധം തുലയും സമൂഹം നമ്മെ ഒരു ക്ഷുദ്ര ജീവിയെ പോലെ കാണും എന്നാല്‍ പീ ജേ ജോസഫിന്റെ വിരലുകള്‍ അബധത്തില്‍ മുന്നില്‍ ഇരുന്ന സ്ത്രീയുടെ വയറിലും മാറിലും സ്പര്‍ശീച്ചപ്പോള്‍ എന്തുണ്ടായി അങ്ങേര്‍ പാട്ടും പാടി നടക്കുന്നു കുരുവിളാ ബിനാമിയായി ഭരിക്കുന്നു അതൊരു തള്ളച്ചി അല്ലേ എന്നു സഖാവു അച്ചു ചോദിക്കുന്നു തീര്‍ന്നു
ഈ നിയമവും മറ്റും പണവും പിടിപാടും ഉള്ളവനു എന്തും ചെയ്യാനുള്ള ഒരു ഇടപാടാണു നിങ്ങള്‍ ദൈവത്തിന്റെ നിയമം നടപ്പാക്കലിനായി കാക്കുക
Anonymous Anonymous, at Tue Dec 19, 12:01:00 PM GMT+5:30  
-------------------------------------------------------------
അപ്പോള്‍ തെറ്റിയതാര്‍ക്കാണ്. കീഴ്ക്കോടതിക്കോ, ഹൈക്കോടതിക്കോ? ഇവര്‍ യഥാര്‍ത്ഥ പ്രതികളല്ലെങ്കില്‍ പിന്നെ ആരാണ് യഥാര്‍ത്ഥ പ്രതികള്‍. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നാണ് കണ്ണൂരില്‍ പറഞ്ഞു കേള്‍ക്കുന്നത്...
Blogger കണ്ണൂരാന്‍ - KANNURAN, at Tue Dec 19, 04:58:00 PM GMT+5:30  
-------------------------------------------------------------
ബലേഭേഷ്‌ ശ്രീയേ..
കണ്ണീല്‍കണ്ട പൂച്ചയ്‌ക്കും പട്ടിക്കും;
എന്തിന്‌ ഏതോ കാട്ടില്‌ സിംഹവാലന്‍ കുരങ്ങനുണ്ടെന്നും അതിന്‌ റിസോര്‍ട്ട്‌ പണിയാനും;
ആനയുടെ വാലില്‍ ഈച്ച ഇരിക്കാതെ നോക്കാന്‍ എക്‍സോസ്‌റ്റ്‌ ഫാന്‍ പിടിച്ച്‌ പാപ്പാന്‍ പിറകേ നടക്കണമെന്നുമൊക്കെ മുറവിളികൂട്ടി നിയമം കൊണ്ടുവരാന്‍ നമ്മടെ നാട്ടില്‌ ബുജികള്‍ക്കൊരു പഞ്ഞവുമില്ല!
ദേ കണ്ടില്ലേ? ഒരുത്തനെ വെട്ടിനുറുക്കിയവരെ "നിങ്ങളുപോയി ചായകുടിച്ച്‌ സിനിമേം കണ്ട്‌ വീട്ടീപോയി കിടന്നുറങ്ങിക്കോ മക്കളേ" എന്നാശ്വസിപ്പിച്ച്‌ തോളില്‍ തട്ടി പറഞ്ഞയച്ചിരിക്കുന്നു!

ദൈവത്തിന്റെ സ്വന്തം നാടേയ്‌!!
Blogger ഏറനാടന്‍, at Tue Dec 19, 05:04:00 PM GMT+5:30  
-------------------------------------------------------------
തുളസീ, തങ്ങള്‍ക്ക്/തനിക്ക് വിശ്വാസമില്ലാത്ത ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരേയുള്ള സമരത്തില്‍ ഏതറ്റം വരെ പോകാനും മടിയില്ല എന്ന ദിനേശന്‍ മൊകേരിയുടെ ഈ വാചകം തികഞ്ഞ ധാ‍ര്‍ഷ്ഠ്യമാണ്. താനും തന്റെ പ്രത്യയശാസ്ത്രവും ആഗ്രഹിക്കുന്ന രീതിയില്‍ ബാക്കി ഉള്ളവര്‍ ജീവിക്കണം എന്ന് പറയാന്‍ അദ്ദേഹത്തിന് എന്തര്‍ഹതയാണുള്ളത്? വധശിക്ഷ വിധിക്കാന്‍ കോടതിക്ക് പോലും അര്‍ഹതയില്ലെന്ന് നാം വാദിക്കുന്ന ഈ സമയത്ത് മറ്റുള്ളവര്‍ക്ക് വധശിക്ഷ വിധിക്കാനും നടപ്പിലാക്കാനും ദിനേശന് ആരാണ് അധികാ‍രം കൊടുത്തത്? ഇമ്മാതിരി കൊലയാളികള്‍ സ്വയം ന്യായീ‍കരിക്കുന്നതിനേക്കാള്‍ ഭയാനകം ഈ വാചകങ്ങള്‍ മറ്റുള്ളവരേയും സമാനമായ ചിന്താ‍ഗതിയിലേയ്ക്ക് കൊണ്ടു വരുമെന്നതാണ്. മരണപ്പെട്ടവരുടെ എണ്ണത്തിനുള്ള ഈ മത്സരത്തില്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടി തോറ്റാലും ജയിച്ചാലും, കൊലപാതകികള്‍ പരത്തുന്ന ഭീതിക്കും അരക്ഷിതാവസ്ഥയ്ക്കും മുന്നില്‍ തോല്‍ക്കുന്നത് അന്നാട്ടിലെ മുഴുവന്‍ ജനങ്ങളുമാണ്. ജീവിച്ചിരിക്കുമ്പോഴേ രാഷ്ട്രീയം ഉള്ളൂ, മരിച്ചു കഴിഞ്ഞാല്‍ അവര്‍ വേദനപ്പിക്കുന്ന ഒരു ഓര്‍മ്മ മാത്രം. മകനെ നഷ്ടപ്പെട്ട അമ്മയ്ക്കും, ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു ഭാര്യയ്ക്കും, അച്ഛനെ നഷ്ടപ്പെട്ട കുട്ടികള്‍ക്കും ഈ പറഞ്ഞ പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ ആശ്വാസം നല്‍കില്ല, അവരെ പാര്‍ട്ടി ഏറ്റെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും.
Blogger Sreejith K., at Wed Dec 20, 07:05:00 AM GMT+5:30  
-------------------------------------------------------------
ആയുധം കൊണ്ടല്ല ആശയം കൊണ്ടുള്ള സംഘട്ടനത്തിനേ സ്ഥായിയായ വിജയം തരാനാവൂ എന്ന്‌ കമ്മ്യൂണിസ്റ്റുകള്‍ (പ്രത്യേകിച്ച്‌ സി.പി.എം.കാര്‍) തിരിച്ചറിയേണ്ടതുണ്ട്‌. പക്ഷേ അതറിഞ്ഞതുകൊണ്ടു മാത്രമായില്ല. മറ്റുള്ള ആശയങ്ങള്‍ എന്തെന്നു മനസ്സിലാക്കാനുള്ള സന്നദ്ധതയും സഹിഷ്ണുതയും ഉണ്ടെങ്കിലേ ആശയസംഘട്ടനം സാദ്ധ്യമാകുകയുള്ളൂ. അവ ആദ്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌.

കണ്ണൂര്‍ ഭാഗങ്ങളില്‍, കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചെറുപ്പക്കാര്‍ ആര്‍.എസ്‌.എസിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌ അവര്‍ കായികപരിശീ‍ലനം നടത്തുന്നതുകൊണ്ടാണ്(!!) എന്നും അതുകൊണ്ട് യുവാക്കളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടി കരാട്ടേ പരിശീലനം ഏര്‍പ്പെടുത്തണം എന്നുമുള്ള വിചിത്ര തീരുമാനം എടുത്തത്‌ ഓര്‍ത്തുപോകുന്നു. അമ്മാതിരിയുള്ള അബദ്ധധാരണകളുമായിട്ടാണു ചെല്ലുന്നതെങ്കില്‍, ആശയസംഘട്ടനവും ഒഴിവാക്കുന്നതു തന്നെയാണു നല്ലത്‌. പരന്ന വായന, ഉറച്ച ചിന്ത തുടങ്ങിയ നല്ലശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെന്നല്ല, ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കാവുന്ന അപചയമാണിതു കാണിക്കുന്നത്‌.

ഞാനല്പം വിശദമായി ഇവിടെ എഴുതിയിട്ടുണ്ട്‌.
Blogger Unknown, at Fri Jan 05, 04:06:00 AM GMT+5:30  
-------------------------------------------------------------

Add a comment