ലൊട്ടുലൊടുക്ക്

Saturday, September 23, 2006

ഗാനമേള


ഇന്നലെ വൈകുന്നേരം പതിവ് പോലെ എന്റെ ബൈക്കില്‍ വിവേക് നഗറിലെ മെസ്സിലേക്ക് പോകുകയായിരുന്നു ഞാനും എന്റെ സുഹൃത്തും. ദൂരെനിന്നേ പുതിയ ചിത്രങ്ങളിലെ പാട്ട് ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ശബ്ദത്തിന്റെ ഗുണനിലവാരത്തില്‍ നിന്ന്‌ അതൊരു ഗാനമേള ആണെന്ന് മനസ്സിലായി. അത്താഴം കഴിഞ്ഞ് സമയം ഉണ്ടെങ്കില്‍ ഈ ഗാനമേള കേള്‍ക്കാന്‍ പോകാം എന്ന സുഹൃത്തിന്റെ അഭിപ്രായം എനിക്കും സമ്മതമായിരുന്നു.

മെസ്സിന് ഒരു അഞ്ഞൂറ് മീറ്റര്‍ ഇപ്പുറത്തെത്തിയപ്പോള്‍ എന്റെ ബൈക്ക് നിന്നു. കാരണം? ആ ഗാനമേള നടക്കുന്നുണ്ടായിരുന്നത് റോഡിന്റെ ഒത്ത നടുക്കായിരുന്നു. ഇത് ആദ്യ അനുഭവമല്ല. ബാംഗ്ലൂരില്‍ പൊതുസ്ഥലങ്ങളും ഓഡിറ്റോറിയങ്ങളും വളരെ കുറവായതിനാല്‍ ആളുകള്‍ റോഡില്‍ പന്തലിടുന്നതും സ്റ്റേജ് കെട്ടുന്നതും സര്‍വ്വ സാധാരണം. ഒരിക്കല്‍ എന്റെ അയല്‍ക്കാരന്‍ സ്വന്തം വീട് പാല്‍കാച്ചലിന് സ്വന്തക്കാരെ വിളിച്ച് ഒരു സദ്യ കൊടുത്തപ്പോള്‍, അവര്‍ പന്തല്‍ എന്റെ വീടിന്റെ വാതിലടക്കം വളച്ച് കെട്ടിയത് കാരണം എനിക്ക്‍ ഒരു ദിവസം വീട്ട് തടങ്കലില്‍ ഇരിക്കേണ്ടി വന്നു. ബൈക്കിനോട് പന്തലിന്റെ ഒരു കാല്‍ ചേര്‍ത്ത് കെട്ടിയിരുന്നു എന്ന് തോന്നുന്നു. സദ്യ നടക്കുന്നതിന്റെ ഇടയില്‍ പോയി അവരോട് പരാ‍തി പറഞ്ഞുവെങ്കിലും പന്തല്‍ സദ്യ കഴിഞ്ഞ് വൈകുന്നേരമാകുമ്പോഴേ അഴിക്കാന്‍ പറ്റൂ എന്നാണ് അവര്‍ അറിയിച്ചത്. അന്നുച്ചയ്ക്ക് ഞാന്‍ പട്ടിണിയായിപ്പോയി. അത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും ദുഷ്ടന്മാര്‍ ഞങ്ങളെ സദ്യയ്ക്ക് ക്ഷണിക്കുക പോലും ചെയ്തില്ല. അത് പഴയ കഥ, ഇന്നലത്തെ കഥ തുടരാം.

ബൈക്ക് അവിടെ റോഡില്‍ തന്നെ പാര്‍ക്ക് ചെയ്തു. സ്റ്റേജിന്റെ അരികത്തുകൂടി അപ്പുറത്ത് വന്ന്, പരിപാടി കാണാന്‍ വന്നവരുടെ ഇടയിലൂടെ നടന്ന് മറുവശത്ത് എത്തി. പരിപാടി എന്തിനാണെന്ന് അവിടെയുണ്ടായിരുന്ന ഒരാളോട് അന്വേഷിച്ചു. മറുപടി കേട്ടിട്ട് ആശ്ചര്യമാണോ തോന്നിയത് പുച്ഛമാണോ എന്നറിയില്ല. കാരണം അയാള്‍ പറഞ്ഞ മറുപടി “ഗണേശചതുര്‍ത്ഥി” എന്നായിരുന്നു. ചതുര്‍ത്ഥി കഴിഞ്ഞിട്ട് മാസം ഒന്നായല്ലോ എന്നന്വേഷിക്കരുത്. ഇവിടെ ഇങ്ങനെയാണ്; തോന്നുമ്പോള്‍ (കാശ് പിരിഞ്ഞ് കിട്ടുമ്പോള്‍/നാട്ടുകാരുടെ കാശ് കൊണ്ട് പുട്ടടിക്കണമെന്ന് തോന്നുമ്പോള്‍) ആണ് ഇവിടെ ഉത്സവങ്ങള്‍ക്കുവരെ ആഘോഷം. “അതിന് നിങ്ങള്‍ക്കെന്താ ചേതം, നിങ്ങള്‍ ഓണാഘോഷം നടത്തുന്നത് തിരുവോണത്തിന്റെ അന്നല്ലല്ലോ” എന്നവര്‍ക്കും തിരിച്ച് ചോദിക്കാമല്ലോ. അതിനാല്‍ കളിയാക്കാനും പറ്റില്ല.

അത്താഴം വൈകണ്ട എന്ന് കരുതി അതാദ്യം പോയി കഴിച്ച് തിരിച്ച് വന്ന്, ഗാനമേള കാണാം എന്ന് കരുതി ആള്‍ക്കൂട്ടത്തില്‍ നിന്നു. പിറകില്‍ മദ്യപിച്ച് നൃത്തം ചെയ്യുന്നവര്‍ ഒരുപാട് ബഹളവും ശല്യവും ഉണ്ടാക്കുന്നുണ്ടായിരുന്നതിനാല്‍ അടി എപ്പോഴും വീഴാം എന്ന നിലയിലായിരുന്നു. അതിനാല്‍ കുറേ മുന്നില്‍, സ്റ്റേജിന്റെ അടുത്ത് തന്നെയാണ് നിന്നത്.

ഗായകരുടെ ശബ്ദത്തിനുള്ള കുഴപ്പമൊന്നും ഓര്‍ക്കസ്റ്റ്രയ്ക്കില്ല. നല്ല തെളിമയും ഒറിജിനലിന്റെ വെല്ലുന്ന പുനരവതരണവും. സ്വന്തവേ എനിക്ക് അറിയാനുള്ള ത്വര കുറച്ച് കൂടുതലായതിനാല്‍ പിറകിലെ കലാകാരന്മാരെ ഒന്ന് ശ്രദ്ധിച്ച് നോക്കി. പിറകില്‍ ബോങ്ങ്ഗോ ഡ്രംസ് കൊട്ടിക്കൊണ്ടിരുന്ന ആളുടെ കൊട്ടലിന് എന്തോ ഒരു വശപ്പിശക്. അയാള്‍ കാര്യമായി തന്നെ കൊട്ടുന്നുണ്ടായിരുന്നുവെങ്കിലും കൊട്ടുന്നത് പാട്ടിന്റെ താളത്തിനൊത്തൊന്നുമല്ലായിരുന്നു. നോക്കിക്കൊണ്ടിരുന്ന സമയത്ത് തന്നെ അയാളുടെ മൊബൈല്‍ ശബ്ദിച്ചു. ഒരു കൈ ഡ്രംസില്‍ നിന്നെടുത്ത് അയാള്‍ മൊബൈല്‍ എടുത്ത് സംസാരം തുടങ്ങി. പാട്ടിന് ഒരു ഭംഗവും സംഭവിച്ചില്ല.

കീബോര്‍ഡിന്റെ സ്ഥിതിയും വെത്യസ്ഥമല്ല. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ ആരോടോ ചാറ്റ് ചെയ്യുന്നപോലെയായിരുന്നു അയാളുടെ കീബോര്‍ഡ് വായന, ചിലപ്പോള്‍ നല്ല വായനയും ഇടയ്ക്ക് കുറച്ച് വിശ്രമവും. അയാളും പാട്ടിനൊത്തല്ല കീബോര്‍ഡ് വായിക്കുന്നതെന്ന് വ്യക്തം. സ്റ്റേജില്‍ ഗിത്താര്‍, വയലിന്‍, തബല എന്ന മറ്റുപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെയാകെ ഉണ്ടായിരുന്നത് തെരുവോരങ്ങളില്‍ ആളുകള്‍ കൊണ്ട് നടന്ന് വില്‍ക്കുന്ന നൂറ് രൂപയുടെ മദ്ദളംപോലെയുള്ള ഒരു ഉപകരണമായിരുന്നു. ദോഷം പറയരുതല്ലോ; അത് കൊട്ടുന്നയാള്‍ ആസ്വദിച്ച്കൊണ്ട് തന്നെ, മനോഹരമായി, കൈകള്‍ ആ ഉപകരണത്തില്‍ ചലിപ്പിച്ച് തന്റെ കടമ നിര്‍വ്വഹിക്കുന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ കൊട്ടിക്കൊണ്ടിരുന്നത് ദപ്പാംകുത്തും സ്റ്റേജില്‍ അന്നേരം പാടിക്കൊണ്ടിരുന്നത് ഹാരിസ് ജയരാജിന്റെ ഒരു പുതിയ ഫാസ്റ്റ് ഗാനവുമായിരുന്നു എന്ന് മാത്രം.

അപ്പോള്‍ സംഗതി കരോക്കേ ഗാനമേളയാണ്. പിറകിലുള്ളവര്‍ വെറുതേ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. സ്റ്റേജില്‍ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഈ സംഗതി മനസ്സിലാ‍ക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും ആരും ഒന്നും പറയുന്നില്ല. മുന്നില്‍ നിന്ന് പരിപാടി കാണുന്നവര്‍ പാട്ട് നന്നായി അസ്വദിക്കുന്നു. പിറകില്‍ നിന്ന് ചിലര്‍ നൃത്തമാടുന്നു. സ്റ്റേജില്‍ വാദ്യോപകരണങ്ങളുടെ പിന്നില്‍ നിന്ന് ചിലര്‍ അസ്സലായി അഭിനയിക്കുന്നു. ഇതൊക്കെ ഒരു ഭഗവാന്റെ പേരിലും. നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇവരൊക്കെ അടികൊണ്ട് നട്ടം തിരിഞ്ഞേനേ എന്ന് മനസ്സില്‍ വിചാരിച്ച് കൊണ്ട് നില്‍ക്കുമ്പോള്‍ ...

സദസ്സിന്റെ ഇടയില്‍ നിന്ന് ഒരാള്‍ ഒരു നോട്ടുമാലയുമായി സ്റ്റേജിലേക്ക്. അത് ഗായകന്റെ കഴുത്തിലണിയിച്ച് അയാള്‍ സ്റ്റേജിനു വെളിയിലേക്കിറങ്ങി. ആദ്യം കരുതി ഇത് ആ ഗായകന്റെ പരിചയക്കാരനോ, ആ ഗാനമേളക്കാര്‍ തന്നെ പരിപാടിയുടെ അഭിപ്രായം കിട്ടാന്‍ വേണ്ടി ആരെയോകൊണ്ട് ചെയ്യിപ്പിച്ചതാണെന്നോ ഒക്കെയാണ്. ഈ ധാരണ തെറ്റാന്‍ അധികം വേണ്ടി വന്നില്ല. ഒരാള്‍ കൂടി സ്റ്റേജിലേക്ക് വന്ന് മുന്നേ വന്നവന്‍ ചെയ്തത് തന്നെ ആവര്‍ത്തിച്ചു. പിന്നെ വേറൊരാള്‍. ഇങ്ങനെ ഒരുപാടുപേര്‍. ചിലര്‍ മാല അണിയിക്കുന്നതിന് പകരം കാശ് കയ്യില്‍ ഏല്‍പ്പിക്കുന്നുമുണ്ടായിരുന്നു. കണ്ട് അദ്ഭുതപ്പെട്ടുകൊണ്ട് ഞാന്‍ നിന്നു.

അയ്യോ! ഇത്തവണ ഞാന്‍ ശരിക്കും നിലവിളിച്ചു. എങ്ങിനെ നിലവിളിക്കാതിരിക്കും, ഒരു പ്രായമായ വ്യക്തി വന്ന് ആ ഗായകന്റെ കാലില്‍ തൊട്ട് അനുഗ്രഹം മേടിക്കുന്നത് കാണുമ്പോള്‍! ആ ഗായകന്റെ നിലവാരം വച്ച് ആയാള്‍ അനുഗ്രഹിക്കാന്‍ ഒരു തരത്തിലും അര്‍ഹനല്ല. എന്റെ നിലവിളി കേട്ട കൂടെ നിന്ന മറ്റു കൂട്ടുകാര്‍ പറഞ്ഞു ഇത് ബാംഗ്ലൂരില്‍ സാധാരണയാണെന്ന്. പാട്ട് പാടുന്ന ഗായകര്‍ക്ക് ചിലപ്പോഴെങ്കിലും ദൈവീക പരിവേഷമുണ്ടെന്ന്. എന്റെ സകലനാഡീഞരമ്പുകളിലും തളര്‍ച്ച ബാധിച്ച് തുടങ്ങി.

കുറച്ച് കഴിഞ്ഞപ്പോള്‍ ഈ തിരക്കൊന്ന് അടങ്ങി. ഈ മാലയര്‍പ്പിക്കല്‍ ചടങ്ങില്‍ അധികം പേരും നോട്ടുമാലയാണ് അര്‍പ്പിച്ചതെങ്കിലും ഒരാള്‍ പൂമാല ആണ് അണിയിച്ചിരുന്നത്. അത് ആ ഗായകന്‍‍ ഊരി അടുത്തുണ്ടായിരുന്ന കസേരയില്‍ വയ്ക്കുകയും ചെയ്തിരുന്നു. തിരക്കില്ലാതിരുന്ന നേരത്ത് ഒരാള്‍ സ്റ്റേജില്‍ കയറി ആ മാല കൈക്കലാക്കി പതിയേ പുറത്തിറങ്ങി. കുറച്ച് കഴിഞ്ഞ് അയാള്‍ സ്റ്റേജില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു.

സ്റ്റേജില്‍ വച്ച് ആദ്യം വന്നയാള്‍ കൂടെവന്നയാളുടെ കഴുത്തില്‍ ഈ മാലയര്‍പ്പിച്ചു. ഇവര്‍ ആരാണെന്നോ ഈ മാലയര്‍പ്പിക്കല്‍ എന്തിനെന്നോ ഒരു നിശ്ചയവും ഇല്ല. ഒരു അനൌണ്‍സ്‌മെന്റും ഇതിനുണ്ടായില്ല. മാല കഴുത്തില്‍ വീണ ചെറുപ്പക്കാരന്‍ തനിക്ക് മാലയിട്ട ആളിനോടുള്ള നന്ദിയും, ആ സ്നേഹവും പ്രകടിപ്പിക്കാന്‍ ആ മാല സ്വന്തം കഴുത്തില്‍ നിന്ന് തിരിച്ച് മറ്റേയാളുടെ കഴുത്തിലേക്കും ഇട്ടു. രണ്ടാമത് വന്നയാള്‍ സ്റ്റേജ് കാലിയാക്കി അപ്പോല്‍ തന്നെ.

ഒരു വശത്ത് പാട്ട് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് ഈ കലാപരിപാടി നടക്കുന്നുണ്ടായിരുന്നത്. മാല തിരിച്ച് സ്വന്തം കഴുത്തില്‍ വീണ ചെറുപ്പക്കാരന്‍ അപ്പോഴും അവിടെ തന്നെ നില്‍ക്കുന്നു. അയാള്‍ക്ക് ആ തിരിച്ച് കിട്ടിയ മാല എന്ത് ചെയ്യണമെന്ന് തിട്ടം പോര. വെറുതേ കിട്ടിയ മാലയാണെങ്കിലും അത് ഇനിയും ഉപയോഗിക്കാവുന്നവണ്ണം നല്ല നിലയില്‍ തന്നെയായിരുന്നല്ലോ. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ നിന്ന് തിരിഞ്ഞു. സദസ്യരെനോക്കി, ഗായകരെ നോക്കി, രണ്ട് പേരെയും മാറി മാറി നോക്കി. പിന്നെ തന്റെ മുന്നേ ഗമിച്ച വ്യക്തികള്‍ ചെയ്തത് പോലെ ആ മാ‍ല ഗായകരുടെ കഴുത്തില്‍ ചാര്‍ത്താന്‍ തീരുമാനിച്ചു.

അന്നേരം പാടിക്കൊണ്ടിരുന്നത് ഒരു ചെറുപ്പക്കാരിയും ചെറുപ്പക്കാരനുമായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിലോ എന്തോ, ഈ അതിഥി മാല ചാര്‍ത്താന്‍ തുനിഞ്ഞത് ആ ഗായികയുടെ കഴുത്തിനാലാണ്. ഗായിക തന്റെ നേരെ മാലയുമായി നടന്നടുക്കുന്ന അപരിചിതനെക്കണ്ട് ഒന്ന് മാറി നിന്നു. പക്ഷെ അയാള്‍ അടുത്തെത്തി മാലയിടാന്‍ ശ്രമിക്കുക തന്നെ ചെയ്തു. ഗായിക അത് തന്റെ ഒരു കൈ കൊണ്ട് തടുത്തു, മറ്റേ കൈയ്യില്‍ മൈക്ക് ഉണ്ടായിരുന്നല്ലോ, ആ പാട്ട് നിര്‍ത്താനും പറ്റില്ലല്ലോ. രണ്ട് ശ്രമം നടത്തിയിട്ടും ചെറുപ്പക്കാരന് വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി ഗായകന്റെ കഴുത്തിലിടാം എന്ന് കരുതി അങ്ങോട്ട് നീണ്ടു ആ കൈകള്‍. ഗായകനും ചെറുത്തു ഈ നീക്കം. സംഗതികളുടെ പോക്ക് ശരിയല്ലെന്ന് കണ്ട് ഗാനമേളയില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇടപെട്ടു. കൂട്ടത്തില്‍ പിറകില്‍ നിന്ന് വാദ്യോപകരണങ്ങള്‍ വായിച്ചുകൊണ്ടിരുന്ന(അങ്ങിനെ അഭിനയിച്ചുകൊണ്ടിരുന്ന) ആളുകളും മുന്നോട്ട് വന്നു. വാദ്യോപകരണങ്ങള്‍ ഓട്ടോ-പ്ലേയില്‍ ആണെന്ന് കാണികളും കരുതിക്കാണും. പ്രശ്നക്കാരനെ സ്റ്റേജില്‍ നിന്ന് ബലം പിടിച്ച് എല്ലാവരുംകൂടി പുറത്താക്കി.

ആ പാട്ട് ഒരു വിഘ്നവുംകൂടാതെ തുടര്‍ന്നുകൊണ്ടിരുന്നു. തിരിച്ചെത്തിയ ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ വീണ്ടും വാദ്യോപകരണങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. കാണികള്‍ നൃത്തവും ചെയ്ത് കൊണ്ടിരുന്നു. പക്ഷെ ഞാന്‍ തിരിച്ച് പോന്നു. ഇനിയൊന്നും കാണാനുള്ള മനക്കരുത്ത് അന്നേരം ഉണ്ടായിരുന്നില്ല. അതിപ്പോഴും ഇല്ല...
posted by Sreejith K. at 11:55 PM | link | 8 comments

Sunday, September 17, 2006

എന്റെ പുതിയ കമ്പ്യൂട്ടര്‍


പഴയ കമ്പ്യൂട്ടറിന് അഞ്ച് വയസ്സില്‍ മേലെയായതിനാല്‍ അവന് ഞാന്‍ റിട്ടയര്‍മെന്റ് നല്‍കി. പകരം പുതിയത് വാങ്ങി.

Intel Pentium Dual-Core Processor 2.66 GHz (5335.00)
Intel Desktop Board D101GGC (3450.00)
512 MB DDR Ram (3250.00)
Seagate 160 GB HDD (3350.00)
LG 16X DVD Writer (2350.00)
Samsung 17" Color Monitor (4950.00)
Intex 2.1 Speaker - 2000W (1400.00)

എല്ലാത്തിനും കൂടി 29,000 ആയി. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും നാലായിരത്തോളം കൂടുതല്‍. ഒരു കൂട്ടിന് എന്റെ കൂടെ വന്ന സഹമുറിയന്റെ പോക്കറ്റിലും ബാങ്ക് അക്കൌണ്ടിലും കയ്യിട്ട് വാരി അന്നേരം ഞാനെന്റെ അഭിമാനം രക്ഷിച്ചു.

***

കോറമാംഗലയിലെ മള്‍ട്ടിപ്പിള്‍ സിസ്റ്റംസ് എന്ന കടയില്‍ കമ്പ്യൂട്ടര്‍ വാങ്ങാനായി പോയത്, പത്രത്തില്‍ അവരുടെ പരസ്യം കണ്ടിട്ടാണ്. ന്യായമായ വില മാത്രമല്ല എന്നെ ആകര്‍ഷിച്ചത്, കൂട്ടത്തില്‍ കമ്പ്യൂട്ടര്‍ ടേബിള്‍, യൂ.പി.എസ്, തുടങ്ങിയ സാധനങ്ങള്‍ ഫ്രീ ആയി കിട്ടുമെന്നുള്ളതുംകൂടെയാണ്. പോരാണ്ട് ബാംഗ്ലുരില്‍ എവിടേയും ഫ്രീ ഡെലിവറി എന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

അവിടെപ്പോയി ഒരു കോണ്‍ഫിഗുറേഷന്‍ എഴുതിക്കൊടുത്ത് എപ്പോള്‍ കിട്ടും എന്ന് ചോദിച്ചപ്പോള്‍ അരമണിക്കൂറിനകം എന്ന് മറുപടി കിട്ടി. ആ പ്രതീക്ഷയില്‍ രണ്ട് മണിക്കൂറോളം അവിടെ കാത്ത് നിന്നു. അപ്പോഴേക്കും സാധനം റെഡിയാ‍യി.

നാലഞ്ച് വലിയ കാര്‍ട്ടനുകള്‍ എന്റെ മുന്നില്‍ കൊണ്ടുവച്ച് “ദാ, നിങ്ങളുടെ കമ്പ്യൂട്ടര്‍” എന്ന് പറഞ്ഞു. ഞാന്‍ ഞെട്ടി. “അപ്പോള്‍ ഇതാരു യോജിപ്പിച്ച് തരും?” “അപ്പോള്‍ അതൊന്നും അറിഞ്ഞുകൂടേ” എന്നവരുടെ മറുചോദ്യം‍! വിട്ടുകൊടുക്കാന്‍ പറ്റുമോ, “എല്ലാം അറിയുന്നവന്‍ ഞാന്‍” എന്നെന്റെ മറുപടി. കൂടാതെ, എന്റെ സൌധത്തിന്റെ അകത്തെ മനോഹാരിത അവര്‍ കാണാതെ കഴിക്കാം എന്ന ആശ്വാസവും. വീട് അവസാനമായി ഒന്നടിച്ചുവാരിയത് തന്നെ കഴിഞ്ഞതവണ ബാംഗ്ലൂരില്‍ അഞ്ച് സെന്റിമീറ്റര്‍ മഴ പെയ്തതിന്റെ തലേന്നായിരുന്നു. അത് കഴിഞ്ഞ വര്‍ഷമായിരുന്നോ, ഇതേ വര്‍ഷം തന്നെയായിരുന്നോ എന്ന് കറക്റ്റായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

“അപ്പോള്‍ ബാംഗ്ലൂരില്‍ എവിടേയും സൌജന്യ ഡെലിവറി എന്ന് പറഞ്ഞതോ?”

അദ്ദേഹം സ്വന്തം പര്‍സ് എടുത്ത് ഒരന്‍പത് രൂപ എനിക്ക് തന്നു. “ഇവിടുന്ന് ഓട്ടോ പിടിച്ച് പോകേണ്ട ദൂരമല്ലേയുള്ളൂ, ഇതാ അന്‍പത് രൂപ; ഓട്ടോക്കാശ്”

കസ്റ്റമറോട് ഇങ്ങനെ തന്നെ പറയണം. എന്തൊരു സ്നേഹം, എന്തൊരു ആതിഥ്യമര്യാദ. എത്ര നല്ല ഡീലിങ്ങ്. എനിക്കിഷ്ടമായി.

വീട്ടില്‍ കൊണ്ട് പോയി വയറെല്ലാം ഒരുവിധത്തില്‍ ശരിയായി കുത്തി, ദൈവത്തെ മനസ്സില്‍ ധ്യാനിച്ച്, തേങ്ങ മനസ്സില്‍ തന്നെ പൊട്ടിച്ച്, കരഘോഷത്തോടെ അത് ഓണാക്കിയപ്പോള്‍ ആദ്യം തന്നെ വന്നു നീല സ്ക്രീന്‍. “ഡിസ്ക് നോട്ട് ഫൌണ്ട്”.

അപ്പോള്‍ ഡിസ്ക് ഫോര്‍മ്മാറ്റും ചെയ്തിട്ടില്ല. കലക്കി.

ഇതെന്നോട് പറഞ്ഞിരുന്നില്ല, ഒരു സി.ഡിയും എനിക്ക് തന്നുമില്ല. പിന്നെ എല്ലാം ഒന്ന് ശരിയാക്കിയെടുക്കാന്‍ ഒരു ദിവസം മുഴുവന്‍ അതിന്‍മുകളില്‍ പണിയേണ്ടി വന്നു.

എന്റെ കയ്യില്‍ വിന്‍ഡോസ് സി.ഡി ഇല്ല്ലായിരുന്നെങ്കില്‍? എനിക്ക് പുതിയ ഹാര്‍ഡ് ഡിസ്ക് ഫോര്‍മ്മാറ്റ് ചെയ്യാന്‍ അറിയില്ലായിരുന്നെങ്കില്‍? വയറുകള്‍ ബന്ധിപ്പിക്കാന്‍ അറിയില്ലായിരുന്നെങ്കില്‍?

ഇങ്ങനെയാണോ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാപനം പെരുമാറേണ്ടിയിരുന്നത്? ഇതാണോ മാന്യതയുള്ള ബിസിനസ്സ്? എന്റെ വികാരം ദേഷ്യമാണോ, അമര്‍ഷമാണോ, പുച്ഛമാണോ, അതോ മറ്റെന്തെങ്കിലുമാണോ; അറിയില്ല. ഒന്നറിയാം, ഇതൊട്ടും ശരിയായില്ല. ഇങ്ങനെ ഒന്നുമായിരുന്നില്ല വേണ്ടിയിരുന്നത്.
posted by Sreejith K. at 11:48 PM | link | 23 comments

Tuesday, September 12, 2006

ജമന്തിപ്പൂക്കളം




കണ്ണൂര്‍ പ്ലാസ കോമ്പ്ലെക്സില്‍ ഓണത്തിന്റെ തലേ ദിവസം പോയപ്പോള്‍ കണ്ട പൂക്കളം. സ്പോണ്‍സേര്‍ഡ് ബൈ ആലുക്കാസ് ജ്വല്ലറി. പൂക്കളത്തിന്റെ വലിപ്പം മൂലവും ഭംഗി മൂലവും കാണാന്‍ പൊതുജനങ്ങളുടെ നല്ല തിരക്ക് . ഇടയിലുടെ നുഴഞ്ഞ് കയറി ഒരു ചിത്രം എടുത്തു ഞാന്‍. പല നിറത്തില്‍ പൂക്കള്‍ മനോഹരമായി തന്നെ ഇട്ടിരിക്കുന്നു. പച്ച, മഞ്ഞ, നീല, എന്നെ വേണ്ട നിറങ്ങള്‍ പലവിധം. മലയാളിയുടെ തനതായ സ്വഭാവമായ കൌതുകം മൂലം പൂക്കള്‍ ഏതൊക്കെ എന്ന് സൂക്ഷിച്ച് നോക്കി. ഒന്ന് ഞെട്ടി. എല്ലാം ജമന്തി മാത്രം. ആകെ ഒരു ജമന്തി മയം.

ജമന്തിക്ക് കളര്‍ മുക്കിയാണ് ഇത്രയധികം നിറവൈവിധ്യം ഉണ്ടാക്കിയിരിക്കുന്നത്. ആശയം കൊള്ളാം. പക്ഷെ ആ നിറങ്ങളിലൊന്നും പൂക്കള്‍ ഇല്ലാതിരുന്നിട്ടല്ലല്ലോ ഇങ്ങനെ ചെയ്തത് എന്നോര്‍ക്കുമ്പോള്‍, കുറച്ച് അക്രമം ആയിപ്പോയില്ലേ ഇതെന്നൊരു സംശയം.

Labels:

posted by Sreejith K. at 3:37 PM | link | 13 comments

Sunday, September 10, 2006

വിവാഹഫോട്ടോ - ഉത്തരാധുനികന്‍




തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ കണ്ട ചിലര്‍ എന്നോട് പറഞ്ഞത് ആ പൂക്കുല ഒഴിവാക്കി ഫോട്ടോ എടുക്കാന്‍ നോക്കിയിരുന്നെങ്കില്‍ ഇതിലും നന്നായേനേ എന്ന്. ആ ശ്രമമാണ് ഇത്. ഇതില്‍ തെങ്ങിന്‍പൂക്കുല പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും കൂട്ടത്തില്‍ ഒഴിവായിപ്പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

സമര്‍പ്പണം: ഇന്ന് വിവാഹിതയായ ബിരിയാണിക്കുട്ടിക്ക്. ഇതിപ്പൊ ബികുട്ടിയുടെ വിവാഹഫോട്ടോ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ ബികുട്ടി വരെ വിശ്വസിച്ച് പോകും. പക്ഷെ ചിത്രത്തില്‍ കാണുന്നത്, അഥവാ കാണേണ്ടത് എന്റെ സഹജോലിക്കാരനും ഭാര്യയും. രണ്ട് വധൂവരന്മാര്‍ക്കും എന്റെ എല്ലാ ആശംസകളും.

Labels:

posted by Sreejith K. at 12:58 PM | link | 12 comments

Saturday, September 09, 2006

വേട്ടയാട് വിളയാട്




ചിത്രത്തില്‍ കാണുന്നത് പത്മശ്രീ കമലഹാസന്റെ പുതിയ ചിത്രം “വേട്ടയാട് വിളയാട്” എന്ന സിനിമ കാണാന്‍ പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്ന പോസ്റ്ററാണ്.

സ്ഥലം: ബാംഗ്ലൂര്‍ ശ്രീ ബാലാജി തീയറ്റര്‍, വന്നാര്‍പ്പേട്ട്.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്: പോസ്റ്ററില്‍ നടുക്ക് കാണുന്നത് മാ‍ത്രമാണ് കമലഹാസന്‍. അദ്ദേഹത്തിനു ചുറ്റും ഉള്ളവര്‍ സിനിമയില്‍ കൂടെ അഭിനയിച്ചവര്‍ ഒന്നുമല്ല, മറിച്ച് ഈ പോസ്റ്റര്‍ അടിക്കാന്‍ കാശ്‌ മുടക്കിയ മഹാമനസ്കരാണ്. ഇത് ഈ തിയറ്റര്‍ പ്രദേശത്ത് ഉള്ള അസംഖ്യം പോസ്റ്ററുകളില്‍ ഒന്നു മാത്രം.

അറിയിപ്പ്: സ്വന്തം ചിത്രം അയച്ചു തരുന്നവരുടെ വര്‍ണ്ണചിത്രം ആവശ്യപ്പെടുന്ന വലിപ്പത്തില്‍ ബാനറാക്കി തിയറ്റര്‍ പരിസരത്ത് പതിക്കുവാന്‍ സൌകര്യം ഒരുക്കിത്തരാം. ന്യായമായ വില മാത്രം ഈടാക്കപ്പെടുന്നതായിരിക്കും. ഒരു വശത്ത് കമലഹാസന്‍ എന്നെഴുതേണ്ടി വരും (ചിത്രം തന്നെ വേണമെന്ന് നിര്‍ബന്ധമില്ല, പേരെഴുതിയാല്‍ മതിയാകും) എന്ന ഒരു നിബന്ധന മാത്രം ബാധകം.

Labels:

posted by Sreejith K. at 12:05 PM | link | 8 comments

Friday, September 01, 2006

നെഞ്ചകത്തില്‍ തുടിക്കുന്ന ജഞ്ജിലിപ്പുകള്‍


ആദിയുടെ ഈ മാസ്മരിക ചിത്രങ്ങള്‍ എന്നില്‍ ഉളവാക്കിയ വികാരങ്ങളെ, ഞാന്‍, എനിക്കൊട്ടും പറ്റാത്ത ഒരു കാര്യം ചെയ്ത് നിങ്ങളുടെ അറിയിക്കട്ടെ. ആദി പടം പിടിക്കുമെങ്കില്‍ ശ്രീജിത്ത് പാട്ട് പാടും എന്ന് വേദവാക്യം. അലങ്കാരം: അര്‍ത്ഥാപകടത്തി.

ലോകപ്രശസ്ത ഗായകസംഘമായ ഓഫ്‌സ്പ്രിങ്ങിന്റെ ഒരു മനോഹര കവിത “വൈ ഡോണ്ട് യു ഗെറ്റ് എ ജോബ്” എന്നത് ഒരു മലയാളിയുടെ സ്വരമാധുരിയില്‍ ...


സ്വരം: അപസ്വരം
രാഗം: അനുരാഗം
താളം: അവതാളം
ലയം: കലാലയം
ശ്രുതി: അപശ്രുതി

കേള്‍ക്കുന്നതിനു മുന്‍പുള്ള ലീഗല്‍ ഡിസ്ക്ലൈമര്‍: ഒരു ആസ്പിരിനോ, അതിലും ശക്തി കൂടിയ മറ്റെന്തെങ്കിലും വേദന സംഹാരിയോ കയ്യില്‍ കരുതുക. പാട്ടിനു ശേഷം ആവശ്യം വന്നേക്കും.

The act performed in the audio is performed by trained professionals. Please dont try to do this at home.
posted by Sreejith K. at 12:03 AM | link | 47 comments